കവി ചുളളിക്കാടും ഭാര്യ വിജയലക്ഷ്മിയും

ഓഗസ്റ്റ് 13, 2007

ജൂലായ് 30ന് 50 വയസു തികഞ്ഞ ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ അഭിമുഖം മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ചുളളിക്കാടിനെ ചോദ്യം ചെയ്തതാകട്ടെ ഭാര്യ വിജയലക്ഷ്മിയും.

അമ്പതു വര്‍ഷം ജീവിച്ചിരുന്നതു തന്നെ അത്ഭുതമാണെന്നു പറഞ്ഞു തുടങ്ങുന്ന ചുളളിക്കാടിന്റെ തുറന്നു പറച്ചിലുകളാണ് എന്റെ ബ്ലോഗിന്റെ ആദ്യവിഷയം.

പണ്ടു നാം സ്നേഹിച്ചവര്‍
അകന്നോ മൃതിപ്പെട്ടോ
വന്‍ പകയോടെ ചേരി
മാറിയോ പൊയ്പോകുന്നു
ക്ഷുബ്ധമായ് കലുഷമായ്
പ്രവഹിക്കുന്നൂ കാലം – വൈലോപ്പിളളിയുടെ വരികള്‍ ഓര്‍ത്തു കൊണ്ട് ചുളളിക്കാട് സംഭാഷണം തുടങ്ങുന്നു. (അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ…)

ചുളളിക്കാടിന്റെയും വിജയലക്ഷ്മിയുടെയും വ്യക്തിത്വം തെളിഞ്ഞു കിട്ടുന്നുണ്ട് ചോദ്യോത്തരങ്ങളിലൂടെ.

എനിക്കിഷ്ടപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതാ…

ചോദ്യം – ഞാന്‍ അടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളെ ആദരിക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്നു. എന്നാല്‍, 1990ല്‍ താങ്കള്‍ ഇരുപതിനായിരം രൂപയുടെ സംസ്കൃതി ദേശീയ അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരിക്കലും ഒരവാര്‍ഡും സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ കുടുംബം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്ന കാലത്താണു താങ്കള്‍ ഇരുപതിനായിരം രൂപ വേണ്ടെന്നുവച്ചത്. വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയാണ് സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും സാമ്പത്തികാവശ്യങ്ങള്‍പോലും അവഗണിച്ചു താങ്കള്‍ ഇങ്ങനെയൊരു തിരസ്കാരം നടത്തിയത് എന്നു ഞാന്‍ കുറ്റപ്പെടുത്തിയാല്‍?

ഉത്തരംഅതു വളരെ ശരിയാണ്. ഒരിക്കലും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കാതെ ജീവിച്ചു മരിച്ചുപോയ ഒരെഴുത്തുകാരന്‍ എന്ന വ്യക്തിപരമായ പ്രശസ്തി കിട്ടാന്‍വേണ്ടിത്തന്നെയാണു ഞാന്‍ അവാര്‍ഡ് നിരസിച്ചത്. സമൂഹത്തിനുവേണ്ടി സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കുള്ള സര്‍വാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നുമില്ല. കുടുംബത്തിന്റെ സാമ്പത്തികാവശ്യം പണിയെടുത്തു നിറവേറ്റും എന്നു വിചാരിച്ചു. ആ ഇരുപതിനായിരം രൂപയുടെ കാര്യം നീ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

മറ്റൊന്ന്….

ചോദ്യം1980 ജനുവരിയില്‍ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവകാലത്തു നാം പരിചയപ്പെടുമ്പോള്‍ താങ്കളും കടമ്മനിട്ട രാമകൃഷ്ണനും നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പിന്നീടു ജീവിതകാലം മുഴുവന്‍ താങ്കള്‍ എന്നെക്കാളും സ്വന്തം കുഞ്ഞിനെക്കാളും സ്നേഹിച്ചിരുന്നതു മദ്യത്തെ ആയിരുന്നു. താങ്കളുടെ മദ്യാസക്തി എന്റെയും മകന്റെയും ജീവിതത്തെ നരകമാക്കി. ഞങ്ങളുടെ അവസ്ഥയോ അപേക്ഷയോ താങ്കളെ ഒരിക്കലും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. എന്നാല്‍, 1998 ഓഗസ്റ്റില്‍ അമേരിക്കയില്‍ പോയി വന്നശേഷം താങ്കള്‍ മദ്യപിച്ചതായോ പുകവലിച്ചതായോ ഒരിക്കലും കണ്ടിട്ടില്ല. പ്രാണനെപ്പോലെ കരുതിയിരുന്ന മദ്യത്തെയും പുകയിലയെയും ഉപേക്ഷിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ഉത്തരം – അമേരിക്കയില്‍വച്ച്, ഭൂമിയില്‍ കിട്ടാവുന്ന ഏതാണ്ടെല്ലാത്തരം മദ്യങ്ങളും കഴിച്ചു മടുത്തു. പുകവലിമൂലം ശ്വാസോച്ഛ്വാസംപോലും പ്രയാസമായി. ഏതുവിധത്തിലും പുകയിലയുടെയും മദ്യത്തിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടണം എന്ന കടുത്ത ആഗ്രഹമുണ്ടായി. അങ്ങനെ എല്ലാ ആത്മശക്തിയും സംഭരിച്ച് മദ്യപാനവും പുകവലിയും നിര്‍ത്തി. ഇപ്പോള്‍, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ നടുവില്‍ എത്രനേരമിരുന്നാലും യാതൊരു പ്രലോഭനവും ഇല്ല. മാന്യതയ്ക്കുവേണ്ടിയോ സാമൂഹികാംഗീകാരത്തിനുവേണ്ടിയോ അല്ല ഞാന്‍ കുടി നിര്‍ത്തിയത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്.

വല്ലാത്ത മനുഷ്യനാണീ ചുളളിക്കാട് എന്ന് തോന്നുന്നു. ചുളളിക്കാടിനോടൊപ്പം വിജയലക്ഷ്മി കഴിഞ്ഞതെങ്ങനെ എന്നോര്‍ക്കുമ്പോള്‍ അത്ഭുതവും. എങ്ങനെ ഈ മനുഷ്യനോടൊപ്പം ഒരു കുടുംബത്തില്‍ കഴിഞ്ഞു എന്നതിനെക്കുറിച്ച് വിജയലക്ഷ്മിയെ ബാലചന്ദ്രന്‍ ഇന്റര്‍വ്യൂ ചെയ്താല്‍ എങ്ങനെയിരിക്കും എന്നുമാലോചിക്കാന്‍ പ്രേരിപ്പിക്കുന്നു ഈ അഭിമുഖം…

ചുളളിക്കാടെന്ന് അരാജകനായ കവിയെക്കുറിച്ച്, ഇങ്ങനെയൊരാളോടൊപ്പം ജീവിക്കുന്ന വിജയലക്ഷ്മിയെന്ന സ്ത്രീയെക്കുറിച്ച് അവരുടെ സ്വകാര്യതയെയും വ്യക്തിത്വത്തെയും തെല്ലും പരിഹസിക്കാതെ ചര്‍ച്ച ചെയ്യാനാവുമോ നമുക്ക്….

എന്റെ ഭര്‍ത്താവ് ബാലചന്ദ്രന്‍ ചുളളിക്കാടിനെപ്പോലൊളായാല്‍…… ബ്ലോഗിലെ വിവാഹിതരും അവിവാഹിതരും സാഹിത്യപ്രേമികളുമായ വനിതകളുടെ അഭിപ്രായം എന്തായിരിക്കും? ചുളളിക്കാട് കുടിച്ചും കവിത ചൊല്ലിയും പ്രണയിച്ചും തെണ്ടിയും ആഘോഷിച്ചു തീര്‍ത്ത യൗവനത്തെക്കുറിച്ച് പുരുഷ സമൂഹം എന്തുപറയുന്നു?

അറിയാനാഗ്രഹമുണ്ട്. ആരെങ്കിലും പ്രതികരിക്കുമോ?